Sunday 3 October 2021

അഞ്ചേകാലും കോപ്പും / പി. തോമസ്‌, പിറവം

മിക്ക പഴയ പള്ളികളിലും പള്ളി പണിയാന്‍ അനുവാദം നല്‍കിയവര്‍, പള്ളിക്കു സ്ഥലം നല്‍കിയവര്‍, പള്ളിപണിക്കു കൂടിയ ആശാരിമാര്‍, മൂശാരിമാര്‍, കൊല്ലന്മാര്‍, തട്ടാന്മാര്‍ എന്നീ കരകൗശലവേലക്കാര്‍, ്ര്രപദേശത്തു നാടുവാഴികളുടെ പ്രതിനിധിയായി നീതിന്യായനിര്‍വ്വഹണം നടത്തുന്നവര്‍ എന്നിവര്‍ക്കാക്കെ പള്ളിയില്‍ നിന്ന്‌ ആണ്ടുതോറും അവകാശം നല്‍കിയിരുന്നു. ആറേകാലും കോപ്പും, പത്തേകാലും കോപ്പും, പതിനാറേകാലും കോപ്പും (അളവില്‍ പറയുന്നത്രയും ഇടങ്ങഴി അരിയും കറിസ്സാധനങ്ങളും) ഒക്കെയാണ്‌ അവകാശം. അവരുടെ കാലശേഷം കുടുംബങ്ങള്‍ക്ക്‌ ഈ അവകാശം ലഭിച്ചിരുന്നു. കുുറവിലങ്ങാട്‌ കാഞ്ഞിരക്കാട്ട്‌ നായര്‍കുടുംബത്തിനും ഇടപ്രഭുവായിരുന്ന മാമലശ്ശേരി കൈമള്‍ക്കും അഞ്ചേകാലും കോപ്പും നല്‍കിയിരുന്നു. (റവ. ഫാ. ഡോ. ജോര്‍ജ്‌ കുരുക്കൂര്‍, പുണ്യപുരാതനമായ കുറവിലങ്ങാട്‌ പള്ളി, 3-ാം പതിപ്പ്‌, ഗുഡ്‌ ന്യൂസ്‌ കമ്മ്യൂണിക്കേഷന്‍സ്‌, 2004. പു. 54) പണിക്കര്‍മാര്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഇടപ്രഭുക്കന്മാരുടെ കീഴില്‍വരുന്ന കളരികളുടെ അധിപന്മാരായിരുന്നു. കൊച്ചിയിലും വടക്കുംകൂറിലും തിരുവിതാംകൂറിലും കായികയുദ്ധാഭ്യസനത്തിനുള്ള കളരികള്‍ ഉണ്ടായിരുന്നു. കാക്കൂര്‍ പണിക്കര്‍, ആനിക്കാട്‌ വള്ളിക്കടപ്പണിക്കര്‍ (നസ്രാണി) എന്നിവരൊക്കെ കളരികളുടെ ഗുരുക്കന്മാരായിരുന്നു. നസ്രാണിയുവാക്കളെല്ലാം ചെറുപ്പത്തിലേ കളരിയില്‍ കച്ചകെട്ടി അഭ്യസിച്ചിരുന്നു. പിറവത്തെ കളരിയുടെ നാഥനായിരുന്നു ചാലാശ്ശേരില്‍ പണിക്കര്‍. നീതിന്യായപാലനത്തില്‍ നാടുവാഴികളുടെ പ്രതിനിധികളായിരുന്നു കളരിഗുരുക്കന്മാര്‍. നസ്രാണികളുടെ ദേവാലയത്തിലെ പെരുന്നാളില്‍ തങ്ങളുടെ ഗുരുവും നാടുവാഴിയുടെ പ്രതിനിധിയുമായ കളരിഗുരുക്കളെ ആദരിക്കുക സ്വാഭാവികമാണല്ലോ. പിറവം പള്ളിയില്‍ വര്‍ഷംതോറും കല്ലിട്ട പെരുന്നാള്‍ നടത്തുമ്പോള്‍ ഇപ്രകാരം ചാലാശേരില്‍ പണിക്കര്‍ക്ക്‌ അഞ്ചേകാലും കോപ്പും നല്‍കി ഇപ്പോഴും ആദരിച്ചുവരുന്നു. (ചാലാശ്ശേരിത്തറവാട്ടില്‍ ഭാഗംവച്ചപ്പോള്‍ ഈ അവകാശം ആര്‍ക്കെന്നതു സംബന്ധിച്ച്‌ ഒരു തര്‍ക്കവും തീരുമാനവും ഉണ്ടായതായി പറയപ്പെടുന്നുണ്ട്‌.)

പിറവം പള്ളി സ്ഥാപിതമായതു കുഴിക്കാട്ടുമനയ്‌ക്കല്‍ എന്ന ബ്രാഹ്മണ ഇല്ലം വക സ്ഥലത്തായിരുന്നതായി പാരമ്പര്യമുണ്ട്‌. പിറവം പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പെരുന്നാള്‍പട്ടികയില്‍ പള്ളിയുടെ കല്ലിട്ട പെരുന്നാളില്ല. പള്ളിയുടെ യഥാര്‍ത്ഥത്തിലുള്ള കല്ലിടല്‍ എന്ന്‌ പറയുന്നത്‌ പള്ളിക്കെട്ടിടം പണിയുന്ന അവസരത്തില്‍ പ്രാരംഭമായി വാനത്തില്‍ മൂലക്കല്ലു സ്ഥാപിക്കുന്ന സാധാരണ ചടങ്ങല്ല. പള്ളിയുടെ ശിലാസ്ഥാപനത്തിനുള്ള കല്ല്‌ പ്രത്യേകമായി തയ്യാറാക്കി, അതിന്റെ മദ്ധ്യത്തില്‍ ഒരു ചെപ്പ്‌ അടക്കം ചെയ്യത്തക്കവണ്ണം ഒരു കുഴിയുണ്ടാക്കുന്നു. ഒരു ചെപ്പിനകത്ത്‌ കര്‍ത്താവിനെ പ്രതിനിധീകരിക്കുന്ന ഒരു സ്വര്‍ണ്ണകുരിശും കര്‍ത്താവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടു കല്ലുകളും വച്ച്‌ അതിനു പുറമേ വിശ്വാസികളെ പ്രതിനിധീകരിക്കുന്ന കുന്തുരുക്കവും ഇട്ട്‌ പരിശുദ്ധാത്മാവിന്റെ ആവസിപ്പും നിറവും കാണിക്കുന്ന വിശുദ്ധ മുറോനും ഒഴിച്ച്‌ മറ്റൊരു കല്‌പാളികൊണ്ടു മൂടി അടച്ച്‌ നേരത്തെ തയ്യാറാക്കപ്പെട്ട കല്ലിന്മേലുള്ള കുഴിയില്‍ വയ്‌ക്കുന്നു. അനന്തരം പ്രാര്‍ത്ഥനകളും മറ്റും നടത്തി ആ കല്ല്‌ വി. മൂറോന്‍ കൊണ്ട്‌ അഭിഷേകം ചെയ്‌ത്‌ ആഘോഷിച്ചിട്ട്‌ ത്രോണോസിന്റെ സ്ഥാനത്ത്‌ അതിനായി തയ്യാറാക്കപ്പെട്ടിരിക്കുന്ന കുഴിയില്‍ നിക്ഷേപിക്കുന്നു. അതോടുകൂടി ആ പള്ളി സഭയോടു ചേര്‍ത്തു പണിയപ്പെടുകയും സഭയുടെ ഒരു ഭാഗമായിത്തീരുകയും ചെയ്യുന്നു. കര്‍ത്താവായ യേശുക്രിസ്‌തു മൂലക്കല്ലും അപ്പോസ്‌തോലന്മാരും പ്രവാചകന്മാരും അടിസ്ഥാനക്കകല്ലുകളുമാകുന്ന ഉറപ്പുള്ള അടിസ്ഥാനത്തിന്മേല്‍ സഭ പണിയപ്പെടുന്നു എന്നുള്ളതാണ്‌ ശിലാസ്ഥാപനത്തിന്റെ അര്‍ത്ഥം. ഈ ചടങ്ങിന്റെ വാര്‍ഷികമാണ്‌ കല്ലിട്ട പെരുന്നാള്‍. സാധാരണ മെത്രാനാണ്‌ കല്ലിടല്‍ നിര്‍വ്വഹിക്കുക. കഴിഞ്ഞ കാലങ്ങളില്‍ മെത്രാന്‍ തന്റെ ആസ്ഥാനത്തുവച്ച്‌ കല്ലിന്റെ കൂദാശകഴിച്ചിട്ട്‌ മല്‌പാന്മാരിലാരെയെങ്കിലും ഏല്‌പിച്ച ശേഷം അവര്‍ സ്ഥലത്തു കൊണ്ടുപോയി സ്ഥാപിക്കുകയും ഉണ്ടായിട്ടുണ്ട്‌. അടിസ്ഥാനശില സ്ഥാപിക്കപ്പെട്ടു കഴിയുമ്പോള്‍ മാത്രമാണ്‌ ആ പള്ളിക്കെട്ടിടം വി. മൂറോന്‍കൊണ്ട്‌ അഭിഷേകം ചെയ്യപ്പെടുവാന്‍ തക്കവണ്ണം സജ്ജമാകുന്നത്‌. ഈ ശിലാസ്ഥാപനം നടത്താതെ മൂറോന്‍ കൊണ്ടുള്ള പള്ളിയുടെ അഭിഷേകശുശ്രൂഷ നടത്തുകയില്ല. പള്ളി പണി പൂര്‍ത്തിയായാല്‍ പിന്നീട്‌ ത്രോണോസ്‌ (ബലിപീഠം) കൂദാശ ചെയ്യുന്നു. ബലിപീഠം നമ്മുടെ കര്‍ത്താവിന്റെ കബറിടവും ഗോഗുല്‍ത്തായുമായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. അതിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിട്ട്‌ ബലിപീഠം മൂറോന്‍ കൊണ്ട്‌ അഭിഷേകം ചെയ്യുന്നു.