Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, 3 October 2021

അഞ്ചേകാലും കോപ്പും / പി. തോമസ്‌, പിറവം

മിക്ക പഴയ പള്ളികളിലും പള്ളി പണിയാന്‍ അനുവാദം നല്‍കിയവര്‍, പള്ളിക്കു സ്ഥലം നല്‍കിയവര്‍, പള്ളിപണിക്കു കൂടിയ ആശാരിമാര്‍, മൂശാരിമാര്‍, കൊല്ലന്മാര്‍, തട്ടാന്മാര്‍ എന്നീ കരകൗശലവേലക്കാര്‍, ്ര്രപദേശത്തു നാടുവാഴികളുടെ പ്രതിനിധിയായി നീതിന്യായനിര്‍വ്വഹണം നടത്തുന്നവര്‍ എന്നിവര്‍ക്കാക്കെ പള്ളിയില്‍ നിന്ന്‌ ആണ്ടുതോറും അവകാശം നല്‍കിയിരുന്നു. ആറേകാലും കോപ്പും, പത്തേകാലും കോപ്പും, പതിനാറേകാലും കോപ്പും (അളവില്‍ പറയുന്നത്രയും ഇടങ്ങഴി അരിയും കറിസ്സാധനങ്ങളും) ഒക്കെയാണ്‌ അവകാശം. അവരുടെ കാലശേഷം കുടുംബങ്ങള്‍ക്ക്‌ ഈ അവകാശം ലഭിച്ചിരുന്നു. കുുറവിലങ്ങാട്‌ കാഞ്ഞിരക്കാട്ട്‌ നായര്‍കുടുംബത്തിനും ഇടപ്രഭുവായിരുന്ന മാമലശ്ശേരി കൈമള്‍ക്കും അഞ്ചേകാലും കോപ്പും നല്‍കിയിരുന്നു. (റവ. ഫാ. ഡോ. ജോര്‍ജ്‌ കുരുക്കൂര്‍, പുണ്യപുരാതനമായ കുറവിലങ്ങാട്‌ പള്ളി, 3-ാം പതിപ്പ്‌, ഗുഡ്‌ ന്യൂസ്‌ കമ്മ്യൂണിക്കേഷന്‍സ്‌, 2004. പു. 54) പണിക്കര്‍മാര്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഇടപ്രഭുക്കന്മാരുടെ കീഴില്‍വരുന്ന കളരികളുടെ അധിപന്മാരായിരുന്നു. കൊച്ചിയിലും വടക്കുംകൂറിലും തിരുവിതാംകൂറിലും കായികയുദ്ധാഭ്യസനത്തിനുള്ള കളരികള്‍ ഉണ്ടായിരുന്നു. കാക്കൂര്‍ പണിക്കര്‍, ആനിക്കാട്‌ വള്ളിക്കടപ്പണിക്കര്‍ (നസ്രാണി) എന്നിവരൊക്കെ കളരികളുടെ ഗുരുക്കന്മാരായിരുന്നു. നസ്രാണിയുവാക്കളെല്ലാം ചെറുപ്പത്തിലേ കളരിയില്‍ കച്ചകെട്ടി അഭ്യസിച്ചിരുന്നു. പിറവത്തെ കളരിയുടെ നാഥനായിരുന്നു ചാലാശ്ശേരില്‍ പണിക്കര്‍. നീതിന്യായപാലനത്തില്‍ നാടുവാഴികളുടെ പ്രതിനിധികളായിരുന്നു കളരിഗുരുക്കന്മാര്‍. നസ്രാണികളുടെ ദേവാലയത്തിലെ പെരുന്നാളില്‍ തങ്ങളുടെ ഗുരുവും നാടുവാഴിയുടെ പ്രതിനിധിയുമായ കളരിഗുരുക്കളെ ആദരിക്കുക സ്വാഭാവികമാണല്ലോ. പിറവം പള്ളിയില്‍ വര്‍ഷംതോറും കല്ലിട്ട പെരുന്നാള്‍ നടത്തുമ്പോള്‍ ഇപ്രകാരം ചാലാശേരില്‍ പണിക്കര്‍ക്ക്‌ അഞ്ചേകാലും കോപ്പും നല്‍കി ഇപ്പോഴും ആദരിച്ചുവരുന്നു. (ചാലാശ്ശേരിത്തറവാട്ടില്‍ ഭാഗംവച്ചപ്പോള്‍ ഈ അവകാശം ആര്‍ക്കെന്നതു സംബന്ധിച്ച്‌ ഒരു തര്‍ക്കവും തീരുമാനവും ഉണ്ടായതായി പറയപ്പെടുന്നുണ്ട്‌.)

പിറവം പള്ളി സ്ഥാപിതമായതു കുഴിക്കാട്ടുമനയ്‌ക്കല്‍ എന്ന ബ്രാഹ്മണ ഇല്ലം വക സ്ഥലത്തായിരുന്നതായി പാരമ്പര്യമുണ്ട്‌. പിറവം പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പെരുന്നാള്‍പട്ടികയില്‍ പള്ളിയുടെ കല്ലിട്ട പെരുന്നാളില്ല. പള്ളിയുടെ യഥാര്‍ത്ഥത്തിലുള്ള കല്ലിടല്‍ എന്ന്‌ പറയുന്നത്‌ പള്ളിക്കെട്ടിടം പണിയുന്ന അവസരത്തില്‍ പ്രാരംഭമായി വാനത്തില്‍ മൂലക്കല്ലു സ്ഥാപിക്കുന്ന സാധാരണ ചടങ്ങല്ല. പള്ളിയുടെ ശിലാസ്ഥാപനത്തിനുള്ള കല്ല്‌ പ്രത്യേകമായി തയ്യാറാക്കി, അതിന്റെ മദ്ധ്യത്തില്‍ ഒരു ചെപ്പ്‌ അടക്കം ചെയ്യത്തക്കവണ്ണം ഒരു കുഴിയുണ്ടാക്കുന്നു. ഒരു ചെപ്പിനകത്ത്‌ കര്‍ത്താവിനെ പ്രതിനിധീകരിക്കുന്ന ഒരു സ്വര്‍ണ്ണകുരിശും കര്‍ത്താവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടു കല്ലുകളും വച്ച്‌ അതിനു പുറമേ വിശ്വാസികളെ പ്രതിനിധീകരിക്കുന്ന കുന്തുരുക്കവും ഇട്ട്‌ പരിശുദ്ധാത്മാവിന്റെ ആവസിപ്പും നിറവും കാണിക്കുന്ന വിശുദ്ധ മുറോനും ഒഴിച്ച്‌ മറ്റൊരു കല്‌പാളികൊണ്ടു മൂടി അടച്ച്‌ നേരത്തെ തയ്യാറാക്കപ്പെട്ട കല്ലിന്മേലുള്ള കുഴിയില്‍ വയ്‌ക്കുന്നു. അനന്തരം പ്രാര്‍ത്ഥനകളും മറ്റും നടത്തി ആ കല്ല്‌ വി. മൂറോന്‍ കൊണ്ട്‌ അഭിഷേകം ചെയ്‌ത്‌ ആഘോഷിച്ചിട്ട്‌ ത്രോണോസിന്റെ സ്ഥാനത്ത്‌ അതിനായി തയ്യാറാക്കപ്പെട്ടിരിക്കുന്ന കുഴിയില്‍ നിക്ഷേപിക്കുന്നു. അതോടുകൂടി ആ പള്ളി സഭയോടു ചേര്‍ത്തു പണിയപ്പെടുകയും സഭയുടെ ഒരു ഭാഗമായിത്തീരുകയും ചെയ്യുന്നു. കര്‍ത്താവായ യേശുക്രിസ്‌തു മൂലക്കല്ലും അപ്പോസ്‌തോലന്മാരും പ്രവാചകന്മാരും അടിസ്ഥാനക്കകല്ലുകളുമാകുന്ന ഉറപ്പുള്ള അടിസ്ഥാനത്തിന്മേല്‍ സഭ പണിയപ്പെടുന്നു എന്നുള്ളതാണ്‌ ശിലാസ്ഥാപനത്തിന്റെ അര്‍ത്ഥം. ഈ ചടങ്ങിന്റെ വാര്‍ഷികമാണ്‌ കല്ലിട്ട പെരുന്നാള്‍. സാധാരണ മെത്രാനാണ്‌ കല്ലിടല്‍ നിര്‍വ്വഹിക്കുക. കഴിഞ്ഞ കാലങ്ങളില്‍ മെത്രാന്‍ തന്റെ ആസ്ഥാനത്തുവച്ച്‌ കല്ലിന്റെ കൂദാശകഴിച്ചിട്ട്‌ മല്‌പാന്മാരിലാരെയെങ്കിലും ഏല്‌പിച്ച ശേഷം അവര്‍ സ്ഥലത്തു കൊണ്ടുപോയി സ്ഥാപിക്കുകയും ഉണ്ടായിട്ടുണ്ട്‌. അടിസ്ഥാനശില സ്ഥാപിക്കപ്പെട്ടു കഴിയുമ്പോള്‍ മാത്രമാണ്‌ ആ പള്ളിക്കെട്ടിടം വി. മൂറോന്‍കൊണ്ട്‌ അഭിഷേകം ചെയ്യപ്പെടുവാന്‍ തക്കവണ്ണം സജ്ജമാകുന്നത്‌. ഈ ശിലാസ്ഥാപനം നടത്താതെ മൂറോന്‍ കൊണ്ടുള്ള പള്ളിയുടെ അഭിഷേകശുശ്രൂഷ നടത്തുകയില്ല. പള്ളി പണി പൂര്‍ത്തിയായാല്‍ പിന്നീട്‌ ത്രോണോസ്‌ (ബലിപീഠം) കൂദാശ ചെയ്യുന്നു. ബലിപീഠം നമ്മുടെ കര്‍ത്താവിന്റെ കബറിടവും ഗോഗുല്‍ത്തായുമായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. അതിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിട്ട്‌ ബലിപീഠം മൂറോന്‍ കൊണ്ട്‌ അഭിഷേകം ചെയ്യുന്നു.

Tuesday, 9 June 2020

മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം


മലയാളത്തിലെ പ്രാചീന പദങ്ങളും അര്‍ത്ഥവും / പി. തോമസ് പിറവം


അരിഷ്ടത = കഷ്ടത, ദൗര്‍ഭാഗ്യം, ദാരിദ്ര്യം
അയര്‍ക്കുക = ഛിദ്രിക്കുക, അകലുക,
കോപിക്കുക, വെറുത്തു പറയുക, മൂര്‍ച്ഛിക്കുക, തളരുക
അയര്‍പ്പ് = അകല്‍ച്ച, ഭിന്നത, ഛിദ്രം,
വിരോധം, വ്യതിചലനം
അറാന്‍ = ഇല്ലാതാക്കുവാന്‍
അറ്റകുറ്റം = കുറവ്, കുറ്റം, ദോഷം, തെറ്റ്
അഴിവ്; അഴിക്കുക = നാശം, നശിപ്പ്; നശിപ്പിക്കുക
ആകല്‍ക്കറുസ = സാത്താന്‍, ദുഷ്ടാരൂപി
ആവലാതി (ധി) = സങ്കടാപേക്ഷ, പരാതി
ഇടത്തൂട് = വിപരീതമായത്, തെറ്റായമാര്‍ഗ്ഗം, വേദവിപരീതം, വേദവിരുദ്ധത,
മതവിരോധം
ഉതപ്പ് = പാപം, കുറ്റം, ഇടര്‍ച്ച, എതിര്‍പ്പ് (ഉത = കുറ്റംചെയ്യുക,
പാപം ചെയ്യുക)
ഉത്തരിപ്പ് = പരിഹാരം; ഉത്തരവാദിത്തം,
വീട്ടല്‍, കൊടുത്തുതീര്‍ക്കല്‍
ഉപവി = സ്നേഹം, സന്തോഷം കൃപ,
ദാനം, ധര്‍മ്മം, ഭൂതദയ,
ജീവകാരുണ്യപ്രവൃത്തി
ഉപോഷിക്കുക = ഉപവസിക്കുക, വ്രതമെടുക്കുക
ഉരുവം = രൂപം
ഉഷ, ഉഷപ്പ് = ഉഷസ്സ്, പ്രകാശം, പ്രഭാതം
എരിവ് = തീക്ഷ്ണത, തീവ്രത
ഒരുവന്‍തമ്പുരാന്‍ = ഏകദൈവം
ഒപി (ഒവി, ഓപി, ഓവി) = ഉപവി, സ്നേഹം
ക്നൂമ = ആളത്തം
കടുമ; കടുമപ്പെട്ട = കടുപ്പം, കഠിനം, ദുഷ്ടത; കടുത്ത
കടിയവഴി = ദുര്‍ഘടമാര്‍ഗ്ഗം
കപ്യം (കപ്പിയം); കപ്യക്കാരന്‍ = വ്യാജം, കളവ്; കള്ളന്‍, നുണയന്‍
കല്‍പ്പെട്ട = അധികമായ, വര്‍ദ്ധിച്ച
കാതല്‍, കാതല്‍ത്വം = തത്ത്വം, സാരാംശം, ഉണ്മ, സത്ത്, കാമ്പ്
കാവ്യര്‍ = അക്രൈസ്തവര്‍, പുറജാതികള്‍, വിജാതിയര്‍, ചണ്ഡാലര്‍.
കാഴ്ചക്കാര്‍ = ദര്‍ശകര്‍, ദീര്‍ഘദര്‍ശിമാര്‍
കൊടൂരം (കൊഠൂരം); കൊടൂരക്കാരന്‍ = കാഠിന്യം, കഠോരം; കഠിനന്‍
കൊണ്ടാടുക, കൊണ്ടാട്ടം = സമ്മതിക്കുക, ഏറ്റുപറയുക, ആദരിക്കുക; ആദരവ്, ആഘോഷം, സ്തോത്രം, സ്തുതി
കുരള = അസത്യം, കളവ്, നുണ, ഏഷണി
കൊള്ളുക = വാങ്ങുക, സ്വീകരിക്കുക
ചരതിക്കുക = ശേഖരിക്കുക, സൂക്ഷിച്ചുവയ്ക്കുക
ചണ്ഡാലര്‍ = കാവ്യര്‍
ചവളപ്പെട്ട = ചവിണ്ട, മുഷിഞ്ഞ, ഭംഗിയില്ലാത്ത, മോശമായ, വൈരൂപ്യമുള്ള
ചോദ്യത്തിനുടെ ദിവസം = ന്യായവിധിദിവസം, അന്ത്യവിധിനാള്‍
ജീവസ്സ് = ജീവല്‍ക്കാലം, ജീവിതം, ജീവന്‍, ചൈതന്യം
തണ്ണീര്‍കുടി = വഴിയാഹാരം, പാഥേയം
തണ്യം (തണ്ണിയ) = ചീത്ത, ദുഷിപ്പ്, മോശം, അധര്‍മ്മം തണ്ണിയദിവസം = നിര്‍ഭാഗ്യദിനം
തണ്യവന്‍ = മോശക്കാരന്‍, ഹീനന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
തിന്മപ്പെട്ടവന്‍ = ദുഷ്ടന്‍, തെറ്റുകാരന്‍
തീയത് = ചീത്ത, ദുഷിച്ചത്, തിന്മ
തേറുക; തേറ്റം = പശ്ചാത്തപിക്കുക; പശ്ചാത്താപം,
വിശ്വാസം ഏറ്റുപറയല്‍, അനുതാപഗീതം
ദിഷ്ടതി = ദിഷ്ടതയുടെ ദുഷിച്ച രൂപം. വിധി,
കടമ, ആവശ്യം, അനിവാര്യം ദിഷ്ടം = ഭാഗ്യം, വിധി; ദിഷ്ടി
ദ്വിഷ്ടം = ദൈവികദാനം, ദൈവേച്ഛ
ദുഷിപെട്ട = ചീത്തയായ, മോശമായ
ദേവസ = പിശാച്, അശുദ്ധാത്മാവ്
ദോഷത്താളര്‍ = പാപികള്‍, തെറ്റുകാര്‍
നിവ്യ = നിബിയ, പ്രവാചകന്‍
നിരപ്പ് = സമാധാനം, യോജിപ്പ്, ഒത്തുതീര്‍പ്പ്, ഐക്യം
നിരൂപണ = ആലോചന, ചിന്ത
നെറി, (നെറിവ്); നെറിവുകാരന്‍, നെറിവാളന്‍ = നേര്‍വഴി, ശ്രേഷ്ഠത, നീതി; നീതിമാന്‍
നെറിവുകെട്ടവന്‍ = അധര്‍മ്മി, അധമന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
പകച്ചു = തെറ്റിപ്പോയി
പട്ടാങ്ങ; പട്ടാങ്ങപ്പെട്ട = സത്യം; സത്യമുള്ള;
പട്ടാങ്ങ ചെയ്യുക = വാഗ്ദാനം ചെയ്യുക
പൂജ = ആരാധന, ശുശ്രൂഷ
പരിഷ (പരുഷ) = കൂട്ടം, ജാതി
പറഞ്ഞൊപ്പ് = വാഗ്ദാനം
പാവാട = പാകിയ ആട, വിരിച്ച തുണി,
വിരിപ്പ് (വഴിയിലോ, ഇരിപ്പിടത്തിലോ)
പാഷണ്ഡത = മതവിശ്വാസമില്ലായ്മ, മതവിരുദ്ധാഭിപ്രായം, നാസ്തികത
പെരികെ = കൂടുതല്‍, അധികം
പൈശൂന്യം = അസൂയ, തീരാപ്പക, ചതി
ബസ്ക്യാമ്മ = (ബസ്ക്യാമ, ബര്‍സ്ക്യാമ) ഉടമ്പടിക്കാരി, സന്യാസിനി (പട്ടക്കാരന്‍റെ ഭാര്യ, കത്തനാരി, കത്തനാരത്തി) മസ്ക്യാമ എന്നത് ദുഷിച്ച രൂപം
ഭൂതീയം (ഭൂതിയം) = ഭൂതം, മൂലഘടകം, മൂലകം, വസ്തു.
നാലു ഭൂതിയം = ചതുര്‍ഭൂതങ്ങള്‍
ഭൂഷപ്പെടുക, ഭൂഷിക്കുക = അലങ്കരിക്കുക, (വേഷം) ധരി ക്കുക
മയ്യല്‍ (മയല്‍) = മങ്ങല്‍, മയക്കം, dusk, അരണ്ട വെളിച്ചം, ഉഷസ്സ്; മയ്യലേ = രാവിലേ, രാവ് പോകുന്ന നേരം
മിനക്കെടപ്പെട്ട = മിനക്കെട്ട, വൃര്‍ത്ഥമായ, വെറുതെയുള്ള, അനാവശ്യമായ, നിഷ്ഫലമായ
മുറയിടുക; മുറയിടല്‍ = മുറവിളിക്കുക, വിലപിക്കുക; വിലാപം
മറുതലിപ്പ് = എതിര്‍പ്പ്, വിരുദ്ധത
മുന്മത്വം (മുന്മസുവം) = ത്രിത്വം
മുമ്പിടുക = തുടക്കമിടുക, മുമ്പോട്ടു വരുക, മുമ്പിലാകുക
മുഷ്കരം; മുഷ്കരത്തം = ശക്തി, അധികാരം
മൂവൊരുവന്‍ = ത്രീയേകന്‍, ത്രീയേകദൈവം
മെമ്രാ = പാട്ട്, ഗീതം
യാവന (യാപന) = ആഹാരം, തീറ്റ, ഉപജീവനമാര്‍ഗ്ഗം
വഹിയാ = വയ്യാ (സംസ്കൃതസാമ്യം വരുത്തിയത്); വഹിക്കുയില്ല
വാങ്ങി = പിന്തിരിഞ്ഞു
വിമ്മിട്ടം (വിമ്മിഷ്ടം) = വിഷമം, ശ്വസിക്കുവാന്‍ പ്രയാസം
വിലങ്ങിടം = കാരാഗൃഹം, തടങ്കല്‍, തടവറ
സന്തുക്കള്‍ = (തന്തുക്കള്‍) ശരീരാവയവങ്ങള്‍, സന്ധികള്‍
സ്വതകര്‍മ്മം = സ്വതേയുള്ള പ്രവര്‍ത്തനം
സ്വത്വം = സമാധാനം, സ്വാതന്ത്ര്യം, സ്വസ്തി
സൂക്ഷിക്കുക = നോക്കുക, കരുതിയിരിക്കുക, കാക്കുക.