Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, 16 January 2021

'പീലാത്തോസ് കൈകള്‍ കഴുകി' / പീത്തോമ

കാലാച്ചേരി തറവാട് പണിക്കര്‍ സ്ഥാനികളുടേതാണ്. ആയുധാഭ്യാസക്കളരിയായിരുന്നു തറവാടിന്‍റെ മഹിമയും മേന്മയും. തറവാട്ടുകാരണവന്മാര്‍ കളരിഗുരുക്കളായിരുന്നതിനാല്‍ നാട്ടുപ്രമാണികളും ദേശവാഴിയുമായിരുന്നു. ദേശത്തെ ദേവാലയങ്ങളുടെ സംരക്ഷണകര്‍ത്തവ്യം മൂലം അവിടെ നിന്നൊക്കെ അഞ്ചേകാലും കോപ്പും പോലുള്ള അവകാശങ്ങളുണ്ടായിരുന്നു കാലാച്ചേരിപ്പണിക്കര്‍ കാരണവര്‍ക്ക്.

പിന്നെപ്പിന്നെ കളരിയും ആയുധാഭ്യാസവും നിന്നുപോയി. രാജാവിന് സംഘടിതമായ പട്ടാളവും പോലീസും ഉണ്ടായി. ഒടുവില്‍ രാജഭരണവും പോയി. ജനാധിപത്യം വന്നു. കാലാച്ചേരിക്കാരുടെ പ്രാമാണ്യം ഇല്ലാതായി. ആയുധാഭ്യാസക്കളരിയുടെ സ്ഥാനത്ത് ആശ്രിതരിലൊരാള്‍ നിലത്തെഴുത്തുകളരി തുടങ്ങി. കളരിയിലെ മുത്തപ്പന്‍കോവിലില്‍ അടിച്ചുതളിയും നിത്യവൃത്തിയും മുടങ്ങി. നിലത്തെഴുത്താശാന്‍റെ പിന്മുറക്കാര്‍ അവിടെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി.

തറവാട്ടിലെ അംഗങ്ങള്‍ കരമൊഴിവായി കിട്ടിയിരുന്ന പറമ്പുകളില്‍ വെവ്വേറെ വീടു വച്ച് പിരിഞ്ഞ് താമസം തുടങ്ങി. പല കുടുംബങ്ങളിലെയും അംഗങ്ങള്‍ ഉപജീവനാര്‍ത്ഥം അന്യനാടുകളില്‍ ചേക്കേറി.

തറവാട്ടില്‍ സ്വത്തുതര്‍ക്കമുണ്ടായി. ഭൂമിയെല്ലാം ഭാഗം ചെയ്യേണ്ടിവന്നു. ഭാഗം കിട്ടിയവരില്‍ പലരും വിറ്റുപെറുക്കി നാടുവിട്ടു. ഭാഗപത്രപ്രകാരം കളരിയുടെ ഭാഗം ഒരു ശാഖയ്ക്കു കിട്ടി. പക്ഷേ, അവിടത്തെ കളരിയിലെ മുത്തപ്പന്‍ കോവിലിന്‍റെ നിത്യകര്‍മ്മങ്ങള്‍ക്കും മറ്റുമായി തറവാട്ടുകാരണവരുടെ കൈകാര്യകര്‍ത്തൃത്വം ആരും വിലക്കിയില്ല.

ഭാഗം നടന്നപ്പോഴുണ്ടായിരുന്ന കാരണവരുടെ കാലശേഷം  കാരണവസ്ഥാനത്തിന്‍റെയും ദേവാലയങ്ങളില്‍നിന്നുള്ള അവകാശങ്ങളുടെയും കളരിയുടെയും മുത്തപ്പന്‍കോവിലിന്‍റെയും അവകാശത്തിന്‍റെയും പേരില്‍ ശാഖാകുടുംബങ്ങളിലെ നായകന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കളരിയിടത്തിലെ ഇങ്ഗ്ലീഷ് മീഡിയം സ്കൂള്‍ ഉടമയും തര്‍ക്കത്തില്‍ കക്ഷി ചേര്‍ന്നു. കളരിമുത്തപ്പന്‍റെ ഉത്സവവും മറ്റും നാട്ടുകാരുടെ പങ്കാളിത്തത്തോടെ ആയിരുന്നതുകൊണ്ട് നാട്ടുകാരും ഓരോ അവകാശികളുടെ പക്ഷം ചേര്‍ന്നു. കാലാച്ചേരി പ്രശ്നം നാട്ടുകാരുടെ പ്രശ്നമായി. അവകാശത്തര്‍ക്കത്തില്‍ ചില നാട്ടുമദ്ധ്യസ്ഥന്മാര്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ വച്ചു. എന്നാല്‍ കക്ഷികള്‍ നാട്ടുകാരുടെ പിന്‍ബലത്തോടെ അതിനെ ചെറുത്തു. കാലാച്ചേരിപ്രശ്നം നാട്ടില്‍ ക്രമസമാധാനപ്രശ്നമായി. അധികാരികള്‍ക്ക് തലവേദനയും.

ഒടുവില്‍ കച്ചേരിയില്‍ വ്യവഹാരമായി. തീര്‍പ്പുകള്‍ മേല്‍കച്ചേരികളില്‍ ചോദ്യം ചെയ്യപ്പെട്ടു. തോറ്റും ജയിച്ചും വ്യവഹാരം നീളവേ എല്ലാ പക്ഷത്തുമുള്ളവര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിനെ മുഷ്ടികൊണ്ട് തടയുന്നതായി കച്ചേരിക്കു മനസ്സിലായി. ഒരു മദ്ധ്യസ്ഥതീരുമാനത്തിന് സാദ്ധ്യതയില്ലേ എന്ന് കച്ചേരി തിരക്കി. മുമ്പൊക്കെ നാട്ടുപ്രമാണിമാര്‍ തര്‍ക്കങ്ങളില്‍ ഉണ്ടാക്കുന്ന തീരുമാനം അനുസരിച്ചില്ലെങ്കില്‍ നാട്ടില്‍ പൊറുക്കാനാകില്ലെന്ന് ആര്‍ക്കും അറിയാമായിരുന്നു. രാജശക്തി പോലും നാട്ടുമര്യാദയെ ഭയന്നിരുന്നു. എന്നാല്‍ കച്ചേരികളുടെ ഉത്തരവുകള്‍ പോലും കാറ്റില്‍ പറക്കുമ്പോള്‍ മദ്ധ്യസ്ഥതീരുമാനത്തിന്‍റെ ഗതി എന്തായാലും തങ്ങള്‍ തത്ക്കാലം പുലിവാലു പിടിക്കേണ്ടതില്ലോ എന്നായിരുന്നു കച്ചേരിയുടെ ഉള്ളിലിരിപ്പ്. കച്ചേരി ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നതുകൊണ്ടാണോ ഇപ്രകാരം നിര്‍ദ്ദേശിച്ചതെന്ന് ആരും കച്ചേരിയില്‍ ചോദിച്ചില്ല. നീതിക്കായി കാശിനു വാദിക്കുന്നവരും തങ്ങളുടെ കക്ഷിക്കു വേണ്ടി അതുന്നയിച്ചില്ല. പുറത്താരും അക്കാര്യം മിണ്ടിയില്ല. കച്ചേരിയലക്ഷ്യത്തിനു നടപടി ഉണ്ടായാലോ എന്ന പേടി. കാട്ടുനീതിയിലേക്കാണ് പോക്കെന്ന് ചിലര്‍ അടക്കം പറഞ്ഞു. അതു ശരിയെന്ന് കച്ചേരിയകത്തളങ്ങളില്‍ സംസാരമുണ്ടായി.

മദ്ധ്യസ്ഥന്മാരുടെ തീരുമാനങ്ങളും കച്ചേരിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് വ്യവഹാരം പരമോന്നത കച്ചേരിയിലെത്തി. ഏറെക്കാലം അതവിടെ നിരങ്ങി നീങ്ങി. വ്യവഹാരക്കച്ചേരിച്ചെലവും കക്ഷികളുടെ പ്രതിനിധികളുടെ കൂലിയും ചെലവും ഒക്കെയായി നീതി കിട്ടുവാന്‍ കക്ഷികള്‍ ഏറെ ധനം ചെലവിട്ടു. ഒടുവില്‍ കാലാച്ചേരിപ്രശ്നത്തില്‍ വിധി പറയുന്ന ദിനം വന്നു. നാട്ടില്‍ ക്രമസമാധാനപാലനത്തിന് അധികാരികള്‍ മുന്‍കൂട്ടി ഒരുക്കങ്ങള്‍ ചെയ്തു. ഒടുവില്‍ മല പെറ്റു. കാലാച്ചരിപ്രശ്നത്തില്‍ തീരുമാനം പുറത്തുവന്നു.

കാലാച്ചേരി കാരണവര്‍ക്കാണ് ദേവാലയങ്ങളിലെ അഞ്ചേകാലിനും കോപ്പിനും മറ്റും അവകാശം. കാരണവരുടെ സംരക്ഷണത്തിലും കര്‍ത്തൃത്വത്തിലും കളരിമുത്തപ്പന്‍കോവില്‍ തുടരും. അവിടത്തെ ഉത്സവാഘോഷങ്ങളില്‍ നാട്ടുകാര്‍ക്ക് അവകാശങ്ങളുണ്ട്. ആയുധാഭ്യാസക്കളരി ഇരുന്ന സ്ഥലം അതിന്‍റെ ഭാഗപത്രപ്രകാരമുള്ള അവകാശിയുടേതാണ്. എന്നാല്‍ ഇം്ഗ്ലീഷ് മീഡിയം സ്കൂള്‍ കൈവശക്കാരന് സ്കൂള്‍ നടത്തുന്ന കാലം വരെ അതിന് അവകാശമുണ്ടായിരിക്കും.

ദീര്‍ഘനാളത്തെ വ്യഹാരത്തിനൊടുവില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം അവകാശങ്ങള്‍ ലഭിച്ചതിനാല്‍ ക്രമസമാധാനഭംഗം ഉണ്ടായില്ല. ഉത്തമമായ തീരുമാനമെന്ന് ഘോഷമുണ്ടായി.

ആയുധക്കളരിയുണ്ടായ കാലം മുതല്‍ അവിടത്തെ പരികര്‍മ്മികളും കൂലാച്ചേരിക്കാരുടെ ആശ്രിതരുമായിരുന്ന കുടുംബത്തിലെ കാരണവര്‍ വിധി അറിഞ്ഞപ്പോള്‍ ഒട്ട് തന്നത്താനെയും ഒട്ട് ഉറക്കെയുമായി പറഞ്ഞു: 'കഷ്ടമായിപ്പോയി! ഞങ്ങളും കക്ഷി ചേര്‍ന്നിരുന്നെങ്കില്‍ ഒരു വീതം കിട്ടിയേനേ. അവകാശത്തര്‍ക്കത്തില്‍ കച്ചേരി ഇങ്ങനെ തീരുമാനിക്കുമെന്ന് കരുതിയില്ലല്ലോ, ദൈവമേ.' അപ്പോള്‍ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു കേട്ടു: 'പീലാത്തോസ് കൈകള്‍ കഴുകി.'